Monday, August 25, 2014

രണ്ടിൽ രണ്ടാമൻ


നിഴലില്ലാത്ത റസൂലിന്റെ (സ്വ) നിഴലായിരുന്നു സിദ്ധീക്ക് (റ)
------------------------------------------------------------------------------
"അദ്ദേഹം രണ്ടാളുകളില്‍ ഒരുവനാവുകയും ഇരുവരും ഗുഹയിലായിരിക്കുകയും ചെയ്തപ്പോള്‍. അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: 'ദുഃഖിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്.' അന്നേരം അല്ലാഹു തന്നില്‍ നിന്നുള്ള സമാധാനം അദ്ദേഹത്തിന് സമ്മാനിച്ചു."
-------------------------------------------------------------------------------------------------------

മുഹമ്മദ്‌ നബി (സ്വ) യുടെ സമുദായത്തിന് അല്ലാഹു നല്കിയ വിലമതിക്കാനാവാത്ത ഒരു സുകൃതത്തിൻ പെരെത്രേ സിദ്ധീക്ക് (റ). 'പലരും എനിക്ക് ഉപകാരങ്ങൾ ചെയ്തിട്ടുണ്ട്, അതിനൊക്കെയും ഞാൻ തിരിച്ചു നൽകിയിട്ടുമുണ്ട് ; പക്ഷെ, അബൂബകർ (റ) എനിക്ക് ചെയ്തു തന്ന സഹകരണങ്ങൾക്ക് അല്ലാഹുവിനു മാത്രമേ പ്രതിഫലം നല്കാൻ കഴിയൂ' എന്ന  ആശയം തിരുമേനി തന്നെ നമുക്ക് നല്കുന്നുണ്ട് .

വല്ലാത്തൊരു സ്നേഹ ബന്ധമായിരുന്നു തിരുദൂതർക്കും(സ്വ) സിദ്ധീക്കിനും (റ) ഇടയിലുണ്ടായിരുന്നത് . ഒരിക്കൽ തങ്ങൾക്ക് രോഗം ബാധിച്ചപ്പോൾ സിദ്ധീക്ക് സന്ദർശകനായി ചെന്നു. സന്ദര്ശനം കഴിഞ്ഞു വീട്ടിലെത്തിയ സിദ്ധീക്കിനും രോഗം! ഹബീബ് (സ്വ) രോഗം മാറി സിദ്ധീക്കിനെ (റ) കാണാൻ എത്തിയതോടെ സിദ്ധീക്കിന്റെ രോഗവും മാറി! "ഹബീബിന്റെ രോഗം കണ്ടതോടെ എനിക്കും രോഗമായി, ഹബീബിന് രോഗം മാറിയത് കണ്ടപ്പോൾ എന്റെ രോഗവും മാറി" എന്ന് ഇതേ പറ്റി അവിടുന്ന് പറഞ്ഞുവത്രേ.


ഹജ്ജത്തുൽ വിദാഇൻറെ നാളുകളിലൊന്നിൽ അല്ലാഹുവിന്റെ തിരു ദൂതർക്ക് 'അൽ യൗമ അക്മൽതു ലകും ദീനകും ...' എന്നടങ്ങുന്ന സൂക്തം അവതരിക്കപ്പെട്ട സന്ദര്ഭം ശ്രദ്ധിക്കുക. "ഇന്ന് നിങ്ങളുടെ മതം ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങള്‍ക്കുള്ള മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു." എന്നര്ഥം വരുന്ന സൂറത്തു മാഇദയിലെ മൂന്നാം സൂക്തത്തിലെ ഭാഗം അവതരിക്കപ്പെട്ടപ്പോൾ മുസ്ലിം ലോകത്തിനു എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. എവിടെയും ആഹ്ളാദം!

വളര്ന്നു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തെ പുല്കി നിൽക്കുന്നവർക്ക് ,  ആ പ്രസ്ഥാനത്തെ ജീവനേക്കാൾ സ്നേഹിക്കുന്നവർക്ക് , അതിന്റെ ഓരോ വിധിവിലക്കും  സന്തോഷത്തോടെ ഏറ്റെടുക്കുന്നവർക്ക് ഇതിൽ പരം ആഹ്ളാദമെന്താണ്? ഇസ്ലാം അവരുടെ ജീവിത കാലത്ത് തന്നെ പൂർത്തിയായിരിക്കുന്നു. ഇനി അതിൽ ഒന്നും എടുത്തു മാറ്റപ്പെടുകയോ കൂട്ടി ചേർക്കപ്പെടുകയോ ഇല്ല. അതെ, തങ്ങളൊരു പൂർണ മതത്തിന്റെ വക്താക്കളാണിന്ന് . സർവ മനസ്സുകളിലും ആഹ്ളാദം! സന്തോഷം!. അന്ന് സ്വഹാബ വൃന്ദത്തിലെ ഒരു പ്രമുഖരിൽ അബൂബകർ (റ) ഒഴിച് മറ്റുള്ളവരെല്ലാം ആഹ്ളാദത്തിലായി എന്നാണു പറയപ്പെടുന്നത് . സിദ്ധീക്കോ? വീട്ടിനകത്ത് പോയി പൊട്ടിക്കരഞ്ഞുവത്രേ!

ഈ അസുലഭ മുഹൂർത്തത്തിൽ എന്തിനു അബൂബകറെ നിങ്ങൾ കരയണം എന്ന് ചോദിച്ച കൂട്ടുകാരോട്, ലോകം ഇന്ന് വരെ കേള്ക്കാത്ത ദുഃഖ വൃത്താന്തം ആ സൂക്തത്തിലടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം പ്രതികരിക്കുന്നു. ഏതൊരു  കാര്യവും പൂർത്തിയായാൽ പിന്നെയത് ചുരുങ്ങിക്കൊണ്ടിരിക്കും എന്നും അവരോട് അവിടുന്ന് സമർഥിക്കുന്നു. ഈ സൂക്ത ഭാഗം സൂചിപ്പിക്കുന്നത് മതം പഠിപ്പിക്കാൻ അല്ലാഹു അയച്ച ദൂതനെ അല്ലാഹു തിരിച്ചു വിളിക്കാൻ പോകുന്നു എന്നാണു എന്ന് തന്നെ കാണാൻ വന്ന സ്വഹാബി വൃന്ദത്തോട് അബൂബകർ (റ) പറഞ്ഞപ്പോൾ പിന്നെ അവിടെ ഉയര്ന്നത് ഒരു കൂട്ട നിലവിളിയെത്രേ!  ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ മറ്റൊരു വിഭാഗം സ്വഹാബികൾ തിരുദൂതരോടു കാര്യമുണര്ത്തുന്നു. അവിടുത്തോട്‌ മറ്റുള്ളവർ അബൂബകർ (റ) ടെ അഭിപ്രായ പ്രകടനത്തെ പറ്റി ഉണർത്തുകയും അവിടുന്ന് അത് ശരിവെക്കുകയും ചെയ്തതോടെ സ്വഹാബികളുടെ കരച്ചിൽ ഒന്നു കൂടി ശക്തിപ്പെട്ടു. സിദ്ധീക്ക് (റ) ആവട്ടെ ഒരു അട്ടഹാസത്തോടെ നിലം പതിക്കുകയുമുണ്ടായി!

അങ്ങനെയിരിക്കെ ഹബീബ് രോഗ ബാധിതനായി. മൂര്ചിച്ച അസുഖം കാരാണം അബൂബക്കറിനോട് ജനങ്ങള്ക്ക് ഇമാമായി നിന്ന് നിസ്കരിക്കാൻ കല്പ്പിക്കണമെന്നു സയ്യിദുനാ ബിലാലി (റ) നൊടു തിരുമേനി അറിയിച്ചു. ഇത് കേട്ട ബിലാൽ "എന്റെ പ്രയാസമേ.. എന്റെ ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നെങ്കിൽ..." എന്ന് കരഞ്ഞു കൊണ്ട് പള്ളിയിലേക്ക് വന്നു അബൂബകറിനോട് കാര്യം പറഞ്ഞു. അബൂബക്കരാവട്ടെ, ഇത് കേട്ട പാടെ കരഞ്ഞട്ടഹസിച്ചു തറയിൽ വീണു പോയി. ജനം ഒന്നടങ്കം കൂട്ട നിലവിളി മുഴക്കി.

അവസാനം അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് വഴിപ്പെട്ടുകൊണ്ട് അല്ലാഹുവിന്റെ ഹബീബ് (സ്വ) ഈ ലോകത്തോട്‌ യാത്രപറഞ്ഞു പോയി. മദീനയും ഇസ്ലാമിക ലോകവും അന്ന് വരെ പരിചയിച്ചിട്ടില്ലാത്ത ഒരു സാഹചര്യമാണ് സമാഗതമായത് . അവര്ക്കിനി ആകാശത്തു നിന്ന് ഉത്തരവുകൾ വരാനില്ല. അവരുടെ അത്താണി അവരോടു വിട പറഞ്ഞിരിക്കുന്നു. സ്വഹാബികൾ ആ സത്യം മനസ്സിലാക്കിയപ്പോൾ പലരും സമനില തെറ്റി. എന്തിനേറെ, ദാർഢ്യതയുടെ പ്രതീകമായിരുന്ന ഉമറുൽ ഫാറൂഖ് (റ) പോലും മനോനില തെറ്റി വാളൂരിപ്പിടിച്ച അവസ്ഥ വരെയുണ്ടായി . തിരുദൂതർ പഠിപ്പിച്ചത് ദൂതരില്ലാത്ത കാലത്ത് എങ്ങനെ ഉപയോഗിക്കണം എന്ന് മുസ്ലിം സമൂഹത്തിന്റെ മുന്നിൽ പരീക്ഷിക്കപ്പെട്ട ആദ്യ സന്ദര്ഭാമായിരുന്നു അത്.  അത്ര വലിയൊരു സന്ദര്ഭം പിന്നെ ഉണ്ടായിട്ടുമില്ലല്ലോ.

ഹബീബിന്റെ വഫാതിന്റെ സൂചന വന്നതുമുതൽ കരച്ചിലിലായിരുന്ന അബൂബകർ സിദ്ധീക്ക് (റ) ഹബീബ് വഫതായി എന്ന് കേട്ടപ്പോൾ എങ്ങനെ പെരുമാറി എന്നത് നാം ശ്രദ്ധാ പൂർവ്വം വീക്ഷിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ വിധി സംഭവിച്ചു എന്ന് മനസ്സിലാക്കിയതോടെ സിദ്ധീക്ക് (റ) വളരെ സമചിത്തതയോടെയാണ് കാര്യങ്ങളെ സമീപിച്ചത്. ജനങ്ങള്ക്ക് ഇനി മറ്റൊരു അത്താണി ഇല്ലെന്നു അദ്ദേഹം തിരിച്ചറിയുന്നു. താൻ കൂടെ തളര്ന്നാലുള്ള സ്ഥിതി അവിടുന്ന് മുൻകൂട്ടി കാണുകയും അതനുസരിച്ച് തന്നെ നിയന്ത്രിക്കുകയും ചെയ്യുകയാണ് സിദ്ധീക്ക് (റ). തുടർന്ന് ഹബീബിന്റെ തിരുദേഹം കിടക്കുന്ന തന്റെ പുത്രിയുടെ വീട്ടിലേക്ക് ചെന്ന് അവിടുത്തെ തിരുമുഖം  മൂടിയിരുന്ന തുണി നീക്കി ചുംബിക്കുന്നു. എന്നിട്ട് "നബിയെ, അങ്ങ് ജീവിചിരിക്കുമ്പോഴും സുഗന്ധം , വഫാത്തായപ്പോഴും സുഗന്ധം" എന്ന് മന്ത്രിച്ച ശേഷം  ജനങ്ങളിലേക്ക് കടന്നു ചെല്ലുകയാണ് സിദ്ധീക്ക്.

അവിടെ നടക്കുന്ന കോലാഹലങ്ങൾക്കിടയിൽ  സിദ്ധീക്കിന്റെ (റ) ശബ്ദമുയർന്നു. "ആരെങ്കിലും മുഹമ്മദിനെ (സ്വ) ആരാധിചിരുന്നുവെങ്കിൽ അവരറിഞ്ഞു കൊള്ളുക, മഹമ്മദ് വഫാതായിരിക്കുന്നു. വല്ലവരും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കിൽ അറിയുക, അല്ലാഹു മരണമില്ലാത്തവനത്രേ!". തുടർന്ന് അദ്ദേഹം 'മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതൻമാരിൽ പെട്ട ദൂതൻ മാത്രമാകുന്നു, മുമ്പ് കഴിഞ്ഞ പ്രവാചകരെ പോലെ' എന്ന് സാരം വരുന്ന ഖുർആൻ സൂക്തം ജനങ്ങള്ക്ക് ഓതി കേൾപ്പിക്കുച്ചു. ആ സൂക്തം ആദ്യമായി കേള്ക്കുന്ന പോലെ എനിക്കപ്പോൾ തോന്നിയെന്ന് ഉമർ (റ) പ്രസ്താവിക്കുന്നുണ്ട്. ജനങ്ങള് ഈ പ്രസംഗത്തെ തുടർന്ന് ശാന്തരാവുകയാണ് ഉണ്ടായത് .ഒരു ഉത്തമനായ മുഅമിൻ എങ്ങനെ സാഹചരത്തോട് പൊരുത്തപ്പെടണം എന്ന് അല്ലാഹു നമുക്ക് സിദ്ധീക്കിലൂടെ കാണിച്ചു തരികയാണിവിടെ.

സിദ്ധീകിന്റെ അന്തരംഗം മുഴുവൻ ജ്വലിക്കുന്ന വിജ്ഞാനമായിരുന്നു. അല്ലാഹു എന്റെ നെഞ്ചിൽ എന്തൊക്കെ ഊതിയിട്ടുണ്ടോ , അതൊക്കെ ഞാൻ സിദ്ധീക്കിന്റെ നെഞ്ചിലും ഊതിയിട്ടുണ്ടെന്ന്  തിരുനബി (സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റെ പ്രായോഗിക വല്ക്കരണത്തിലും അബൂബക്കർ സിദ്ധീക്ക് (റ) മികച്ചു നിന്നു. അവിടുത്തെ ഖിലാഫത്തിന്റെ പ്രത്യേകതകൾ ഒരു പാടുണ്ട് . ഇന്ഷ അല്ലാഹ് പറയാൻ ശ്രമിക്കണം. നാഥൻ  തുണക്കട്ടെ .അന്ത്യനാളിൽ അവിടുത്തെ സാമീപ്യം അല്ലാഹു നമുക്ക് നൽകുമാറാകട്ടെ, ആമീൻ .

No comments:

Post a Comment